Monday 17 June 2013

ചങ്ങമ്പുഴ


കനക ചിലങ്ക കിലുങ്ങികിലുങ്ങി
കാഞ്ചന കാഞ്ചി കുലുങ്ങി കുലുങ്ങി
കടമിഴിക്കോണുകളില്‍ സ്വപ്നം മയങ്ങി
കതിരുതി ര്‍പ്പൂപുഞ്ചിരി ചെഞ്ചുണ്ടില്‍ തങ്ങി
ഒഴുകുമുടയാടായിലൊളിയലകള്‍ ചിന്നി
അഴകൊരുടലാ ര്‍ന്ന പോലങ്ങനെ മിന്നി
മതി മോഹന ശുഭ നര്ത്തനമാടുന്നയി മഹിതേ
മമ മുന്നില്‍ നിന്നു നീ മലയാള കവിതേ...........

"കാവ്യനര്‍ത്തകി"യെക്കൊണ്ട്‌ നൃത്തം ചെയ്യിച്ച മലയാളത്തിന്റെ പ്രിയ കാല്പനിക കവി ചങ്ങമ്പുഴ, ഒരു ജൂണ്‍ 17 നു  ആണ് മനോഹരിയായ ഈ ഭൂമിയോട് വിട പറയുന്നത്...  അനുപമമായ കാവ്യ മാധുരിയാല്‍ മലയാളത്തിനൊരു കാല്പനിക വസന്തം സമ്മാനിച്ച്‌ കൊഴിഞ്ഞു പോയ നക്ഷത്രമാണ് ചങ്ങമ്പുഴ..  കാല്പനികത അതിന്റെ സര്‍വ്വ കമനീയതകളോടും കൂടെ അദ്ദേഹത്തിന്റെ ഭാവനയിലേക്കാവാഹിക്കപ്പെട്ടു.... ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാവുന്നത്ര ലളിതമായ കാവ്യശൈലിക്കുടമ ആയിരുന്നു ഈ താരുണ്യത്തിന്റെ ഗന്ധര്‍വ്വന്‍.. യുവത്വത്തിന്റെ സ്വപ്നങ്ങള്‍ക്ക് അദ്ദേഹം നിറങ്ങള്‍ ചാര്‍ത്തി...

"സങ്കല്പ കാന്തി" എന്ന കൃതിയില്‍ ഉള്ള "കാളിദാസന്‍" എന്ന മനോഹരമായ കവിതയില്‍ കാല്പനികതയുടെ അനുപമ സൌന്ദര്യം ഓരോ വരികളിലും നിഴലിക്കുന്നു.. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന കാളിദാസ കവിയെക്കുറിച്ച് അദ്ദേഹം  രചിച്ച അപൂര്‍വസൌന്ദര്യം വിളങ്ങി നില്ക്കുന്ന ആ വരികള്‍ വായിച്ചപ്പോഴാണ് ഞാന്‍ കവിതയെ സ്നേഹിക്കാന്‍, ആരാധിക്കാന്‍  തുടങ്ങിയത്....

വിണ്ണിങ്കലപ്സര സ്ത്രീകള്‍ പൂവിട്ടോര,
സ്വര്‍ണ സിംഹാസനത്തില്‍, സകൌതുകം
മേവി, സ്സമാരാധ്യമാകുമോരേകാന്ത
ദേവ സദസ്സിന്നലങ്കരിക്കുന്നു നീ
വാരി വിതറുന്നു നിന് മൌലിയില്‍ സ്വര്‍ഗ്ഗ
വാരാംഗനകള്‍നല്‍കല്പക പൂവുകള്‍
നില്ക്കുന്നു നിന്നരികത്തു, നീ ലാളിച്ചു
നിത്യ താരുണ്യം കൊടുത്ത ശകുന്തള..
ചാമീകരത്തിന്‍ പിടിയിട്ട നല്ല വെണ്‍
ചാമാരത്താല്‍ നിന്നെ വീശുന്നിതുര്‍വശി..
സ്വര്ഗ്ഗത്തിലെ ദേവ സദസ്സിലിരിക്കുന്ന മഹാകവിയെ, അദ്ദേഹം തന്നെ നിത്യ താരുണ്യം നല്കി അനുഗ്രഹിച്ച ഉര്‍വശിയും ശകുന്തളയും അടുത്ത് നിന്നു പരിചരിക്കുന്നു... കാല്പനിക സൌന്ദര്യത്തിന്റെ അങ്ങേ അറ്റമാണ് ഈ വരികളില്‍ തെളിയുന്നത്...
പൂമാലയിട്ട് മരണത്തെ വരിച്ച പ്രിയ സുഹൃത്തിനു ഓര്‍മ്മയുടെ ഒരു നൊമ്പര കാവ്യം തന്നെ സമര്‍പ്പിച്ചു അദ്ദേഹം... "രമണന്‍" എഴുതുമ്പോള്‍ ചങ്ങമ്പുഴയ്ക്ക് 25 വയസ്സായിരുന്നു...

കാനനഛായയിലാടു  മേയ്ക്കാന്‍,
ഞാനും വരട്ടെയോ നിന്റെ കൂടെ ...

ആരണ്യ ചാര്‍ത്തിലെക്കെന്റെ കൂടെ
പോരേണ്ട പോരേണ്ട ചന്ദ്രികേ നീ..
.................................

എന്നെ വര്‍ണ്ണിച്ചൊരു  പാട്ട് പാടാന്‍
ഒന്നാ മുരളിയെ സമ്മതിക്കു

നിന്നെക്കുറിച്ചുള്ള ഗാനമല്ലാതീ
മുരളിയിലൊന്നുമില്ല....

ഇന്ന് മുഴുവന്‍ ഞാന്‍ ഏകനായാ
കുന്നിന്‍ ചെരുവിലിരുന്നു പാടും...
"രമണന്‍" എന്ന ഇടയ യുവാവിന്റെയും "ചന്ദ്രിക" എന്ന ധനിക യുവതിയുടെയും പ്രണയവും, പിന്നീട് വഞ്ചിതനാകുന്ന നായകന്റെ ആത്മഹത്യയുമാണ്‌ "രമണന്‍" എന്ന കവ്യത്തിന്റെ പ്രമേയം. രമണന് എപ്പോഴും ഒര്‍മയുണ്ടായിരുന്നു താനും ചന്ദ്രികയും തമ്മിലുള്ള അന്തരം... അത് കൊണ്ട് തന്നെ അവളെ നിരുല്‍സാഹപ്പെടുത്തികൊണ്ടിരുന്നു.... എങ്കിലും വിധി വേര്‍പിരിയല്‍ അനിവാര്യമാക്കിയപ്പോള്‍ ചന്ദ്രികയുടെ വിവാഹദിനത്തില്‍,  ദു:ഖാകുലനായ രമണന്‍ മരണത്തിന്റെ നിഗൂഡമായ കരങ്ങളില്‍ സ്വയം ഹോമിക്കുന്നു...

തന്റെ പ്രിയ സുഹൃത്തായിരുന്ന ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ ആത്മഹത്യ ചങ്ങമ്പുഴയില്‍ ഉളവാക്കിയ അടക്കാനാവാത്ത ദു:ഖമാണ് ഈ വിലാപ കാവ്യം എഴുതാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.... ജാതിയുടെയും, മതത്തിന്റെയും, ധനസ്ഥിതിയുടെയും പേരില്‍ പരിപാവനമായ അനേകം അനുരാഗ ബന്ധങ്ങളെ തകര്‍ത്ത ദുഷിച്ച സാമൂഹികാവസ്ഥയ്ക്കെതിരെയുള്ള ഒരു പ്രതിഷേധം കൂടിയാവാം രമണന്‍...

കാല്പനികതയുടെ കാനന ചോലയില്‍ നിന്ന് മരണത്തിന്റെ മരവിച്ച ഏകാന്ത തീരത്തേക്ക് ഏകനായ് നടന്നു പോയ ചങ്ങമ്പുഴ തീരാത്ത വേദനയായ്‌ കവിതയെ സ്നേഹിക്കുന്നവരുടെ ഓര്‍മകളില്‍ എന്നെന്നും ജീവിക്കുന്നു....... യാഥാര്‍ത്ഥ്യം പലപ്പോഴും കൂര്‍ത്ത മുനയുള്ള മുള്ളുകള്‍ കൊണ്ട് പൊതിഞ്ഞതാണ്..... എന്തും സഹിച്ചും ജീവിതം ആസ്വദിക്കുവാന്‍ അതീവതാല്പര്യം കാണിച്ച ആ മഹാകവി മരണവുമായി പെട്ടെന്ന് അടുക്കുകയായിരുന്നു...  1948 ലെ ജൂണ്‍ 17 ണ് മരണം ക്ഷയരോഗത്തിന്റെ രൂപത്തില്‍ അദ്ദേഹത്തെ കടത്തികൊണ്ടു പോവുമ്പോള്‍ വെറും 36 വയസ്സായിരുന്നു ചങ്ങമ്പുഴയ്ക്ക്.... സ്വന്തം നാടായ ഇടപ്പള്ളിയില്‍ അദ്ദേഹം അന്ത്യ നിദ്ര കൊള്ളുന്നു...


ആ തൂലിക തുമ്പില്‍ നിന്നും ഇനിയുമെത്രയോ കാവ്യമലരുകള്‍ വിടരേണ്ടിയിരുന്നു... അവയ്ക്കൊന്നും ജന്മം നല്കാതെ , അക്ഷരങ്ങള്‍ക്ക് വിട പറഞ്ഞു അങ്ങ് യാത്രയായ്... സ്നേഹം കൊതിക്കുന്ന മനസ്സുകള്‍ക്ക് കാല്‍പ്പനികതയുടെ സാന്ദ്ര രാഗവുമായ് ഒരിക്കല്‍ക്കൂടി അങ്ങീ മലയാള മുറ്റത്ത്‌ തിരിച്ചെത്തിയിരുന്നെങ്കില്‍... അങ്ങയുടെ കാല്പാദങ്ങളില്‍ ഒരിക്കല്‍ നമിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍..... അങ്ങയുടെ കാവ്യ സൃഷ്ടികള്‍ കല്പാന്ത കാലത്തിനും അപ്പുറം നിലനില്‍ക്കപ്പെടും.... മരണമില്ലാതെ... ഒരിക്കലും മരണമില്ലാതെ.
*****************************

ആരു വാങ്ങു,മിന്നാരു വാങ്ങുമീ-
യാരാമത്തിന്റെ രോമാഞ്ചം?
അപ്രമേയ വിലാസലോലയാം
സുപ്രഭാതത്തിന്‍ സുസ്മിതം
പൂര്‍വ്വദിങ്ങ് മുഖത്തിങ്കലൊക്കെയും
പൂവിതളൊളി പൂശുമ്പോള്‍,
നിദ്രയെന്നോടു യാത്രയുംചൊല്ലി
നിര്‍ദ്ദയം വിട്ടുപോകയാല്‍
മന്ദചേഷ്ടനായ് നിന്നിരുന്നു, ഞാന്‍
മന്ദിരാങ്കണവീഥിയില്‍.
എത്തിയെങ്കാതി,ലപ്പൊഴു,തൊരു
മുഗ്ദ്ധസംഗീതകന്ദളം....
*********

4 comments:

മൻസൂർ അബ്ദു ചെറുവാടി said...

ചങ്ങമ്പുഴ സ്മരണ.
നന്നായി

Anna said...


Thank you... :)

Anonymous said...

കടമിഴിക്കോണുകളില്‍ സ്വപ്നം മയങ്ങി
കതിരുതി ര്‍പ്പൂപുഞ്ചിരി ചെഞ്ചുണ്ടില്‍ തങ്ങി
................................ mmmmmm mayangum mayangum.....

Sreejith said...

അസ്സലായി...